Tuesday, August 18, 2009

ആശാഭംഗം

ഇരുണ്ട ആകാശത്തിന് കീഴെ ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. തണുത്ത കാറ്റ്, മനസ്സിലെ മഴമേഘങ്ങളില്‍ ഇടിമുഴക്കങ്ങള്‍ ഉളവാക്കി. കാറ് മുന്നോട്ട് പോകാന്‍ തുടങ്ങി. പക്ഷെ മനസ്സു പിറകോട്ടും. ആലപ്പുഴയിലെ വീട്ടിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം ചുവന്നിരുണ്ട ഓടുകള്‍ കൊണ്ട് പാകിയിരുന്നു. ഓടുകള്‍ക്കിടയിലൂടെയുള്ള പോഴികളിലൂടെ മഴവെള്ളം ഊര്‍ന്നിറങ്ങി മണ്ണില്‍ ഒറ്റ വരിയില്‍ പൂക്കള്‍ തീര്‍ത്തു. പുതുമഴയില്‍ ആ പൂവുകള്‍ക്ക് എന്തൊരു സുഗന്ധമാണ്! മഴ തകര്‍ത്തു പെയ്താല്‍, പൂക്കള്‍ വലുതായി കഞ്ഞി വീഴ്ത്തിനുള്ള കുഴികളാവും. മഴ നിന്നു കഴിയുമ്പോള്‍ വെള്ളം മെല്ലെ ഇറങ്ങിപ്പോവുന്നത് കാണാം. കുറെ നാള്‍ കഴിയുമ്പോള്‍, അവിടെ കുഴിയാനകള്‍ കുഴികള്‍ തീര്‍ക്കുന്നു.

മഴ തുടങ്ങുന്നത് ഒരു പ്രത്യേക താളത്തിലാണ്. കാറ്റു കുളിരുന്ന സമയത്ത് അറിയാം., മഴ വരികയായി. മാനത്തിന്റെ മുഖം ഇരുണ്ടു വരും. വയസ്സന്‍ തെങ്ങുകള്‍ ആടിയാടി കോമരം കളിക്കും. മുത്തശനാല് ഇലകള്‍ കൊണ്ടു "ശീ..." എന്ന് കാട്ടി പേടിപ്പിക്കും. പിന്നെ ദൂരെ നിന്നു ഒരു "ഹാ...." എന്ന് വിളി കേള്‍ക്കാം. മെല്ലെ മെല്ലെ അത് അടുത്ത് വന്ന് ഒടുവില്‍ ഒരായിരം നൂലുകളായി മഴത്തുള്ളികളുടെ ഉത്സവം തുടങ്ങുകയായി ! "തത്തി തത്തി.." എന്ന് പെയ്തു തുടങ്ങുന്ന തുള്ളികളുടെ വലിപ്പം പയ്യെപ്പയ്യെ കൂടി വരുന്നു. ചെമ്മണ്‍പാതയോരത്ത് ആരുവികള്‍ രൂപപ്പെടുന്നു. അമ്മയുടെ ശകാരം കെട്ട് വീട്ടിനുള്ളില്‍ കയറുമ്പോള്‍ തലമുടിയില്‍ നനവുണ്ടാവും. പുറത്തു കൊമരങ്ങളെയും മുത്തശ്ശന്മാരെയും കുളിപ്പിച്ച് മഴ തകര്‍ക്കുന്നുണ്ടാവും. കൊതി തീരും വരെ മഴ പുറത്തുണ്ടാകും.
മുന്നിലുള്ള സിഗ്നല്‍ പച്ചയായി. നനഞ്ഞ റോഡില്‍ ഇരുകാലികളുടെ എണ്ണം കുറവാണ്. അതിനാല്‍ പേടിക്കാതെ ഓടിച്ചു തുടങ്ങി. ഇവിടെ കൊമരങ്ങള്‍ കുറവാണ്. മുത്തശ്ശന്മാര്‍ കുരുന്നുകളുടെ ചാപല്യങ്ങള്‍ സഹിക്ക്യ വയ്യാതെ നാടു വിട്ടിരിക്കുന്നു. ഉള്ളത് കുറെ റോഡുകളും പാലങ്ങളും! കോരിചൊരിയുന്ന മഴയത്ത് കൃഷ്ണരാജപുരം ഫ്ലൈ ഓവര്‍ യാത്ര ബഹുരസമാണ്. മുന്നിലും പിന്നിലും മുകളിലും മഴ മാത്രം. റോഡിലെ ഭേദകതിനപ്പുറത്തു നിന്നു പോകുന്ന കൂറ്റന്‍ ലോറികള്‍ കാട്ടുന്ന നേര്‍ത്ത വെളിച്ചം ഒഴിച്ചാല്‍ എല്ലാം ജലമയം. ചിലപ്പോള്‍, ഭീമന്‍ തുള്ളികള്‍ കാറിന്റെ ഗ്ലാസ്‌ പൊട്ടിച്ചു വന്നു വിഴുങ്ങിക്കളയും എന്ന് വരെ തോന്നും. "ഡിവൈഡാര്‍" പോലും കണ്ണില്‍ നിന്നു മറയും. കാറിന്റെ വെളിച്ചം തെളിച്ചു ഫ്ലൈ ഓവറിനു താഴെ വരുമ്പൊഴെക്കും മഴ കുറഞ്ഞു വരും. "ശ്ശെ! കഷ്ടമായി" എന്നു പറയും മുന്പു തന്നെ മഴ ഓടിയൊളിക്കും. ഇന്നും സ്ഥിതി മറിച്ചല്ല. "മണ്ണാങ്കട്ട!" ആശാഭംഗത്തോടെ ഞാന്‍ കാര്‍ തിരിച്ചു.

No comments:

Post a Comment